ചിന്നക്കനാൽ: കാട്ടാനകൾ കൊമ്പു കോർത്തതിനെ തുടർന്നു പരുക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ഇടുക്കി ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21ന് ചിന്നക്കനാലിന് സമിപം സിങ്ക്കണ്ടം ചെമ്പകതൊഴുകുടിക്ക് സമീപം വച്ചായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതേ തുടര്‍ന്ന് മുറിവാലൻ കൊമ്പന്റെ പിൻഭാഗത്ത് 15 ഇടത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. ഇടതു കാലിന്റെ സ്വധീനം നഷ്ടപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കാനാവാതെ വീണുപോയ ആനയെ വനപാലകർ കയറുകെട്ടിവലിച്ചാണ് താൽക്കാലിക ചികിത്സാകേന്ദ്രത്തിലെത്തിച്ചത്.
വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത സ്ഥിതിയിലായിരുന്നു. വെളളം പെെപ്പിലൂടെയാണ് നൽകിക്കൊണ്ടിരുന്നത്. മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രി മുതൽ മുറിവാലൻ കൊമ്പൻ കിടപ്പിലായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്‍റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. ഇതിനു പിന്നാലെ ഇന്നു പുലർച്ചെയാണ് മുറിവാലൻ ചരിയുന്നത്.
ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടൽ പതിവാണ്. ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.
<BR>
TAGS : WILD ELEPHANT | ATTACK | IDUKKI NEWS
SUMMARY : Encounter with Chakkakomban, Murivalan elephant, who fell injured, died