തിരുവനന്തപുരം: ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എൻട്രൻസ് വയ്ക്കുന്നത് കേരളത്തില്‍ നടക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്പര്യത്തോടെ ചില സ്കൂളുകള്‍ പ്രവർത്തിക്കുന്ന കാര്യം ഓർമിപ്പിച്ചു കൊണ്ട് അത്തരം സ്കൂളുകള്‍ക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അവിടങ്ങളില്‍ ബാലപീഡനങ്ങളാണ് നടക്കുന്നത്. ബഹ്‌റൈൻ സർക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ പ്രവാസി മലയാളി വ്യവസായി ഡോക്ടർ ബി രവി പിള്ളക്ക് കേരളം നല്‍കുന്ന ആദരവിന്‍റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജില്‍ രവി പിള്ളയുടെ ജീവിതയാത്ര സംബന്ധിച്ചുള്ള ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ശിവൻകുട്ടി.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ എനിക്ക് ഒരു കാര്യം സൂചിപ്പിക്കാനുള്ളത്, പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ സജീവമായി പങ്കെടുക്കണമെന്നതാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെ പങ്കെടുക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍, അവരുടെ ഊർജവും ശക്തിയും ചിന്തയും മറ്റു പല ദിശയിലേക്കും മാറിക്കൊണ്ടിരിക്കുന്നു എന്നൊരു കാര്യം ഈ സമീപകാലത്തുണ്ടായ സംഭവ വികാസങ്ങള്‍ തെളിയിക്കുകയാണ്.
മറ്റൊരു കാര്യം, കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിലും കച്ചവട മനോഭാവത്തില്‍ നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില സ്കൂളുകളില്‍ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷൻ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസ്സിന്റെ അഡ്മിഷൻ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയും കൂടി ഉണ്ട്. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഒരു ഇന്റർവ്യു ഉണ്ട്. ഇതൊന്നും ഒരു കാരണവശാലും അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം ക്ലാസ്സില്‍ അക്കാഡമിക് ആയി ഒരു കാര്യവും പഠിപ്പിക്കേണ്ടതില്ല. പാഠപുസ്തകവും വേണ്ട, എൻട്രൻസ് പരീക്ഷയും വേണ്ട, അവർ സന്തോഷത്തോടുകൂടി സ്കൂളില്‍ വരട്ടെ, അവർ പ്രകൃതിയെ മനസ്സിലാക്കട്ടെ, അവർ ഭരണഘടനയുടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ, ഒരു പൗരൻ എന്ന നിലയില്‍ വളർന്നു വരുമ്പോൾ ശീലിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാവട്ടെ. ഒരു സ്കൂളില്‍ ഒന്നാം ക്ലാസ്സുകളില്‍ ചേരാൻ അപേക്ഷ കൊടുത്താല്‍, ആ അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബാലാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു.
TAGS : SHIVANKUTTI
SUMMARY : Entrance test will not be allowed for 1st class students; V. Shivankutty