ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പോലീസും ഉത്തര കന്നഡ ജില്ലാ ഭരണകൂടവും നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
അധികം ഹീറോ ആകേണ്ടെന്ന് പോലീസ് തന്നോട് പറഞ്ഞതായും താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് അവർ തടയുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. തിരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വീണ്ടും തിരച്ചിലിനായി വരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.
ഞായറാഴ്ച നടന്ന തിരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് സ്കൂട്ടർ കണ്ടെത്തിയിരുന്നു. ഇത് പുറത്തേക്ക് എടുത്തു കഴിഞ്ഞു. ഇതിനൊപ്പം അർജുന്റെ ലോറിയിൽ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. നദിക്കടിയിൽ നിന്നും ഇനിയും വണ്ടി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്നും മാൽപെ കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്. എന്നാൽ ഇവ അര്‍ജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ഇത് ടാങ്കര്‍ ലോറിയുടേതാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. ശനിയാഴ്ചത്തെ തിരച്ചിലില്‍ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
TAGS: ARJUN | LANDSLIDE
SUMMARY: Eswar Malpe returns from shirur incompleting rescue mission for Arjun