ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. കാബിനറ്റ് പദവി നല്‍കി അദ്ദേഹത്തെ മന്ത്രിസഭയില്‍ എത്തിക്കാൻ കോണ്‍ഗ്രസില്‍ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ പാർലമെന്റ് അംഗം കൂടിയാണ് അസറുദ്ദീൻ.
കാബിനറ്റിലെ മുസ്ലീം പ്രാതിനിധ്യം പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രിസഭയിലെ ഒരംഗം പറഞ്ഞു. ന്യൂനപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാനും കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡൻ്റ് കൂടിയായ അസറുദ്ദീൻ അടുത്തിടെയാണ് ഗവർണറുടെ ക്വാട്ട വഴി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്.
ഇതോടെയാണ് മന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ നവംബർ 11-ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. 1985 മുതല്‍ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചു.
എല്ലാ ഫോർമാറ്റിലുമായി 15,593 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 79 അർധ സെഞ്ചുറികളും 29 സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഒത്തുകളി ആരോപണത്തെത്തുടർന്ന് പിന്നീട് ആജീവനാന്ത വിലക്ക് വീണതോടെ അസറുദ്ദീൻ്റെ കരിയർ അപ്രതീക്ഷിതമായി അവസാനിച്ചു. 2009-ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നത്.
SUMMARY: Former Indian cricket team captain Mohammad Azharuddin inducted into Telangana cabinet with cabinet rank














