ബെംഗളൂരു: ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കുറയുമെന്ന് മുന്‍ മന്ത്രി രേണുകാചാര്യ. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും രേണുകാചാര്യ പറഞ്ഞു. വിമത എംഎല്‍എ ബസവഗൗഡ പാട്ടീല്‍ യത്‌നലിന്റെ നേതൃത്വത്തിലുള്ള സംഘം വിജയേന്ദ്രയെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കുന്നതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെത്തി അധ്യക്ഷന്‍ ജെപി നഡ്ഡ ഉള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ വിജയേന്ദ്രയ്ക്കാണെന്നാണ് വിവരം. വിജയേന്ദ്രയെയും ബി.എസ്. യെദിയൂരപ്പയേയും വിമര്‍ശിക്കുന്നത് അതിരുവിടുകയാണെന്ന് രേണുകാചാര്യ പറഞ്ഞു. വിജയേന്ദ്രയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 12ന് തങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിജയേന്ദ്ര അധ്യക്ഷനായി തുടരുമെന്നതിനാല്‍ യത്‌നല്‍ വിഭാഗത്തിന്റെ മാനസിക നില താളം തെറ്റിയിരിക്കുകയാണ്. അവരുടെ പെരുമാറ്റത്തില്‍ എല്ലാവരും ലജ്ജിക്കുകയാണ്. കോണ്‍ഗ്രസിലുള്ളവര്‍ പോലും എന്താണ് ബിജെപിയില്‍ സംഭവിക്കുന്നതെന്ന് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2023 നവംബറിലാണ് ബി.വൈ. വിജയേന്ദ്ര ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനാകുന്നത്. ഇത് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അതൃപ്തരാക്കിയിരുന്നു.
TAGS: KARNATAKA | BJP
SUMMARY: BJP won’t win even 10 seats if Vijayendra is removed: Renukacharya