കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ആസ്ഥാനത്ത് വെച്ചാണ് 76 കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
2023 സെപ്‌തംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നാണ് വിക്രമസിംഗെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹവാനയിൽ G77 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു വിക്രമസിംഗെ സർക്കാർ ചെലവിൽ യുകെ സന്ദർശിച്ചത്. വോൾവർഹാംപ്ടൺ സർവകലാശാലയില്‍ നടന്ന ചടങ്ങിൽ അദ്ദേഹവും ഭാര്യയും പങ്കെടുക്കുകയും ചെയ്തു. നേരത്തെ വിക്രമസിംഗെയുടെ ജീവനക്കാരെയും സിഐഡി ചോദ്യം ചെയ്‌തിരുന്നു.
2022 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്നു റനിൽ വിക്രമസിംഗെ. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോതബയ രാജപക്‌സെയ്ക്ക് പകരം പ്രസിഡന്റായി അധികാരമേറ്റ വിക്രമസിംഗെ, 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റിയതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്. സെപ്റ്റംബറിൽ നടന്ന വീണ്ടും തെരഞ്ഞെടുപ്പിൽ വിക്രമസിംഗെ പരാജയപ്പെടുകയായിരുന്നു.
SUMMARY: Former Sri Lankan President Ranil Wickremesinghe arrested for attending wife’s graduation ceremony using public funds