ബെംഗളൂരു: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത കായീച്ചകളും.(ഫ്രൂട്ട് ഫ്ലയിസ്). ബഹിരാകശത്ത് ഗുരുത്വാകർഷണം പൂർണമായും നഷ്ടപ്പെടുമ്പോൾ ഈച്ചകളിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും ഭാവിയിലെ ബഹിരാകാശ യാത്രകൾക്ക് ഇത്തരം വിവരങ്ങൾ ഗുണകരമാകുമെന്നുള്ള ലക്ഷ്യത്തോടെയാണ് കായീച്ചകളെ ബഹിരാകാശത്തേയ്ക്ക് എത്തിക്കുന്നത്.
ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിൽ നിന്നായി ധാർവാഡ് സർവകലാശാല വികസിപ്പിച്ച 20 കായീച്ച കളുടെ കിറ്റാണ് ബഹിരാകാശ ദൗത്യത്തിലുണ്ടാകുക. രണ്ട് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് കിറ്റ് തയ്യാറാക്കിയത്. 78 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ബഹിരാകാശ പേടകം രണ്ടു മുതൽ 7 ദിവസംവരെ ഭൂമിയെ വലം വെക്കുമ്പോഴുള്ള കിറ്റിനകത്തെ മാറ്റങ്ങൾ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിക്കും.
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതികൂടിയായ ഗഗൻയാൻ പദ്ധതി 2014 ലാണ് ആരംഭിച്ചത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറൽ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ജിഎസ്എൽവി മാർക്ക് III റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ഏഴ് ദിവസം ബഹിരാകാശത്ത് യാത്രികർ തങ്ങും. ദൗത്യം വിജയകരമായാൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളിയായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർക്കാണ് ദൗത്യത്തിന്റെ മുഖ്യ ചുമതല.
<br>
TAGS : GAGANYAAN | ISRO
SUMMARY : Gaganyan. Fruit flies from Dharwad will be sent to space for testing