ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം. ദാവൻഗെരെയിലാണ് സംഭവം. ആൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും പ്രതികളിലൊരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ചന്നഗിരി താലൂക്കിലെ നല്ലൂരിനടുത്ത് അസ്‌തപനഹള്ളിയിൽ ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിന്റെ വിഡീയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരയും പ്രതിയും പച്ചമരുന്നുകൾ വിറ്റ് ഉപജീവനം നടത്തുന്ന ഹക്കി-പിക്കി വിഭാഗത്തിൽപ്പെട്ടവരാണ്. കുട്ടിയുടെ മുത്തച്ഛൻ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ഒരു കൂട്ടം ആളുകൾ ചേർന്ന് കവുങ്ങില്‍ കെട്ടിയിട്ട് മർദിച്ചതായാണ് പരാതി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചുവന്ന ഉറുമ്പുകളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
മർദനമേറ്റ കുട്ടിയെ സഹായിക്കാൻ ശ്രമിച്ച മറ്റൊരു കുട്ടിയെയും ഇതേ സംഘം ആക്രമിച്ചതായും മുത്തച്ഛൻ പറഞ്ഞു. സംഭവത്തിൽ സുഭാഷ് (23), ലക്കി (21), ദർശൻ (22), പരശു (25), ശിവദർശൻ (23), ഹരീഷ് (25), പട്ടി രാജു (20), ഭുനി (18), സുധൻ എന്ന മധുസൂദൻ (32) എന്നീ ഒമ്പത് പ്രതികൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
TAGS: ATTACK | KARNATAKA
SUMMARY: Minor boy attacked by group accusing theft