പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്നും നേതാക്കളെ കണ്ട് പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടി അയച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരായ ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ബിജെപി സി. കൃഷ്ണകുമാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2014ലാണ് യുവതി ആദ്യമായി പരാതി നൽകിയത്. അന്ന് ഗാർഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനുമാണ് കേസ് കൊടുത്തത്. ഈ രണ്ട് പരാതിയിലും പോലീസ് എഫ്ഐആർ ഇട്ടിരുന്നു. എന്നാൽ ഗാർഹിക പീഡന പരാതി മാത്രമാണ് കോടതിയിലെത്തിയത്. തുടരന്വേഷണത്തിൽ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നുവെന്നാണ് കൃഷ്ണകുമാർ പറയുന്നു. സ്വത്ത് തർക്കക്കേസിൽ 2023ൽ കൃഷ്ണകുമാറിനും ഭാര്യയ്ക്കും അനുകൂലമായ വിധി വന്നിരുന്നു. 2024ൽ ഗാർഹിക പീഡനക്കേസിലും അനുകൂല വിധി വന്നിരുന്നു. ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്നാണ് നോർത്ത് പോലീസ് അന്ന് കണ്ടെത്തിയതായി കൃഷ്ണ കുമാര്‍ പറയുന്നു. തനിക്കെതിരായ ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
SUMMARY: Harassment complaint against BJP leader C. Krishnakumar