തൃശൂര്‍: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നഷ്ടം.അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഇന്നലെ മാത്രം ആറ് പേരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് താമരശ്ശേരി കോടഞ്ചേരിയിൽ തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നിധിൻ ബിജു (14), ഐവിൻ ബിജു (10) എന്നിവർ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോടിൽ ഓവുചാലിൽ വീണ് ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയിൽ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനും മരിച്ചു. ഇടുക്കി പാമ്പാടുംപാറയിൽ മരംവീണ് തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പത്രവിതരണത്തിനു പോയ വിദ്യാർഥി ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) മരിച്ചു.
തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്കാണ് മരം വീണത്. തൃശൂര്‍ അമല പരിസരത്താണ് സംഭവം. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ എറണാകുളത്ത് കാര്‍ തല കീഴായ് മറിഞ്ഞു. കളമശ്ശേരി അപ്പോളോ ജംഗ്ഷന് സമീപത്തെ മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ 5.15 ഓടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ വന്ന ജെയിംസ് കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സൈഡില്‍ ഇടിച്ച് മറിയുകയായിരുന്നു.
മൂവാറ്റുപ്പുഴ വടക്കെകടവില്‍ ഇന്നലെ രാത്രി ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെ (42) ആണ് ഇന്നലെ രാത്രി കാണാതായത്. ജോബിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. കണ്ണൂരില്‍ മലയോരത്ത് കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ കുപ്പം പുഴ മണിക്കടവ്,ചപ്പാത്ത്, വയത്തൂര് എന്നീ പാലങ്ങള്‍ മുങ്ങി. കണ്ണൂരിലെ കുപ്പം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ കടകളില്‍ വെള്ളം കയറി. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായി അങ്ങാടി കടവില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ പാലവും മുങ്ങി.
വയനാട് മുത്തങ്ങ മന്മഥമൂല റോഡില്‍ വെള്ളം കയറി. കല്ലൂര്‍പുഴ കരകവിഞ്ഞാണ് ഇവിടേക്ക് വെള്ളം കയറിയത്. മന്മഥമൂല, ആലത്തൂര്‍, അത്തിക്കുനി, കല്ലു മുക്ക് ഉന്നതി, ചിറമൂല, ചുണ്ടക്കുനി ഉന്നതി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മുട്ടില്‍ പഞ്ചായത്ത് നാല് സെന്റ് കോളനിയിലെ ആളുകളെ പനംകണ്ടി സ്കൂളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണ്.
കോഴിക്കോട് ബാലുശേരി കോട്ട നടപ്പുഴയില്‍ വെള്ളം കയറി തുടങ്ങി. കൊടിയത്തൂര്‍ കാരാട്ട് പ്രദേശത്ത് റോഡില്‍ വെള്ളക്കെട്ടുണ്ടായി. കനത്ത മഴയില്‍ മണ്ണിടിഞ്ഞു. മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്ന ഏകരൂല്‍ – കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞു.
<br>
TAGS : HEAVY RAIN KERALA
SUMMARY : Heavy rain: Train traffic disrupted after tree falls on railway tracks in Thrissur