കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലാണ് വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്.
വേടന്‍ സ്ഥിരം കുറ്റവാളി എന്ന് പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നല്‍കിയത്. ജൂലൈ 31നാണ് യുവഡോക്ടറുടെ പരാതിയില്‍ വേടനെതിരെ തൃക്കാക്കര പോലീസ് ബലാത്സംഗ കേസ് ചുമത്തിയത്. ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസെടുത്തതു മുതല്‍ ഒളിവിലായിരുന്നു വേടൻ. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിനോട് നിർദേശിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ ആ ബന്ധത്തെ ബലാത്സംഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടൻ കോടതിയില്‍ വാദിച്ചത്.
ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു, പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയില്‍ വാദിച്ചിരുന്നു. അതുകൊണ്ടു തന്നെ അവർക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം.
വിഷാദത്തിലായതിനാലാണ് പരാതി നല്‍കാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോള്‍ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ നിയമ പ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നാണ് അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാൻസും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു. വേടനെതിരെ പോലീസ് പുതിയ എഫ്‌ഐആർ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസില്‍ വിധി പറയാൻ ഇന്നത്തേക്ക് കോടതി മാറ്റുകയായിരുന്നു.
SUMMARY: High Court grants anticipatory bail to Vedan in rape case with conditions