ബെംഗളൂരു: വൈദ്യുതി വിതരണ കണക്ഷനുകൾക്ക് സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കുന്ന ബെസ്‌കോം തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതി.സ്മാർട്ട് മീറ്റർ നിർബന്ധമാക്കിയ നിർദേശം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദൊഡ്ഡബല്ലാപുർ സ്വദേശി എം. ജയലക്ഷ്മി സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാരിനും ബെസ്കോമിനും ഇത് സംബന്ധിച്ച് നോട്ടീസ് അയയ്ക്കാൻ രജിസ്ട്രാറിനോട് കോടതി ഉത്തരവിട്ടു.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 8,800 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ബെസ്കോം പുറപ്പെടുവിച്ച കത്ത് അടിസ്ഥാനമാക്കിയാണ് ഹർജി നൽകിയത്. മാർച്ച് 29 ന്, ടിബി നടയാനപ്പ ലേഔട്ടിലുള്ള തന്റെ വീട്ടിലേക്ക് സിംഗിൾ-ഫേസ് മീറ്റർ കണക്ഷൻ ത്രീ-ഫേസ് മീറ്റർ കണക്ഷനാക്കി മാറ്റുന്നതിനുള്ള അപേക്ഷ ജയലക്ഷ്മി സമർപ്പിച്ചു.
താത്കാലിക കണക്ഷനുകൾ ഒഴികെ സ്മാർട്ട് മീറ്ററുകൾ ഓപ്ഷണലാണെന്ന് കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെഇആർസി) നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, ബെസ്കോം ഇത് കണക്കിലെടുത്തിട്ടില്ല. കർണാടകയിൽ സാധാരണയായി 2,000 രൂപ വിലവരുന്ന മീറ്റർ സ്ഥാപിക്കുന്നതിന് ഇപ്പോൾ 8,510 രൂപ ചിലവാകുന്നുണ്ട്. ഇത് ഉപഭോക്താവിന് വലിയ ഭാരമാണ്. അയൽ സംസ്ഥാനങ്ങളിൽ ഇത് 900 രൂപയ്ക്ക് ലഭ്യമാണ്. മുഴുവൻ പ്രക്രിയയും ബെസ്കോം സ്വകാര്യ ഏജൻസികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്‌തിരിക്കുന്നതിനാൽ, സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കിയ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഹർജിക്കാരി വാദിച്ചു. കേസിൽ തുടർവാദം ജൂൺ നാലിനു നടക്കും.
TAGS: BENGALURU | BESCOM
SUMMARY: Karnataka restrains Bescom from making smart meter must