ബെംഗളൂരു: അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപവിലമതിക്കുന്ന 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ 1,193 സിം കാർഡുകളും മൂന്ന് റൗട്ടറുകൾ, ലാപ്‌ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. സൈബർ ക്രൈം യൂണിറ്റിൽ നിന്നും സെൻട്രൽ ക്രൈം ബ്രാഞ്ചിൽ നിന്നുമുള്ള സംഘമാണ് റെയ്ഡ് നത്തിയത്. സൈബർ ക്രൈം പോലീസില്‍ വൊഡാഫോൺ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയത്.
ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ ദേവരാജ് ബിൽഡിങ്ങിലെ നാലാംനിലയിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇതിന്റെ നടത്തിപ്പുകാരനെന്നു സംശയിക്കുന്ന മലയാളി ദുബായിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
വാടക വീട്ടിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പിടികൂടിയ സിം കാർഡുകളും സിം ബോക്സുകളും സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചുവെന്നാണ് പോലീസ് നിഗമനം. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിലൂടെ മൊബൈൽ സേവനദാതാക്കളായ കമ്പനികൾക്ക് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
SUMMARY: Illegal telephone exchange; Malayali escapes during raid














