കൊച്ചി: നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സംശയങ്ങളെ തുടർന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഉച്ചയോടു കൂടി ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഐടി വകുപ്പിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് കമ്പനി സാമ്പത്തിക ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ഇതിന് പിന്നാലെയാണ് ഇ ഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്‍കിയ പരാതി.
നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു. എന്നാല്‍ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
TAGS : SOUBIN SAHIR
SUMMARY : Income Tax Department inspection at Soubin Shahir’s Kochi office