കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ നിര്‍മ്മാതാവ് ആന്‍റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതര്‍ അറിയിക്കുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.
സിനിമയുടെ മറ്റൊരു നിർമാതാവായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.
<BR>
TAGS ; ANTONY PERUMBAVOOR | INCOME TAX
SUMMARY : Income tax notice to Antony Perumbavoor