ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തേരോട്ടം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ നിശ്ചിത 20 ഓവറിൽ 127/ 9എന്ന സ്കോറിൽ എറിഞ്ഞൊതുക്കിയശേഷം 15.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യത്തിലെത്തി. 13 പന്തുകളിൽ 31 റൺസടിച്ച ഓപ്പണർ അഭിഷേക് ശർമ്മയും 31 പന്തുകളിൽ 31 റൺസടിച്ച തിലക് വർമ്മയും, പുറത്താകാതെ 47 റൺസടിച്ച നായകൻ സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
അഭിഷേക് സമ്മാനിച്ച തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ.13 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 31 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. ഏഴ് പന്തിൽ 10 റൺസെടുത്ത് ശുഭ്മാൻ ഗില്ലും മടങ്ങി. സയിം അയ്യൂബാണ് രണ്ടുപേരെയും മടക്കിയത്. തുടർന്ന് ക്രീസില് നിലയുറപ്പിച്ച തിലക് വർമയും സൂര്യകുമാർ യാദവ് ചേർന്ന് ടീമിനെ വിജയത്തോടടുപ്പിക്കുകയായിരുന്നു. ടീം സ്കോർ 97ൽ നിൽക്കെയാണ് തിലക് വീഴുന്നത്. 31 റൺസെടുത്ത തിലകിന്റെ വിക്കറ്റും സയിം അയ്യൂബിന് തന്നെയായിരുന്നു. പിന്നീട് എല്ലാം എളുപ്പമായിരുന്നു. സിക്സർ പറത്തി ടീമിനെ ജയത്തിലെത്തിച്ചാണ് നായകൻ കളം വിട്ടത്. 37 പന്തിൽ 47 റൺസെടുത്ത സൂര്യകുമാറും ഏഴു പന്തിൽ 10 റൺസെടുത്ത ശിവം ദുബെയും പുറത്താകാതെ നിന്നു. മലയാളിതാരം സഞ്ജു സാംസൺ കളിച്ചിരുന്നെങ്കിലും ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല.
ഇതോടെ ഇന്ത്യ ഏഷ്യാകപ്പിന്റെ സൂപ്പർ ഫോർ റൗണ്ടിലേക്ക് കടന്നു. സൂപ്പർ ഫോറിൽ വീണ്ടും പാകിസ്ഥാനെ നേരിടാൻ സാദ്ധ്യതയുണ്ട്. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ 19ന് ഒമാനെ നേരിടും.
പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിൽ ഇന്ത്യയിൽ പലയിടത്തുനിന്നും എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ ടോസിംഗിന് ശേഷം ഹസ്തദാനം ചെയ്യുന്ന പതിവ് ഇന്ത്യയുടേയും പാകിസ്ഥാന്റേയും ക്യാപ്ടൻമാർ ഒഴിവാക്കിയിരുന്നു. മത്സരം നടന്ന ദുബായ്‌യിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. കർശനപരിശോധനയ്ക്ക് ശേഷമാണ് സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിവിട്ടത്. എന്തെങ്കിലും രീതിയുള്ള പ്രകോപനം സൃഷ്ടിച്ചാൽ കനത്ത ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
SUMMARY: India beat Pakistan by seven wickets to reach Asia Cup Super Four round