വാഷിംഗ്ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ റദ്ദാക്കിയ യുഎസിന്റെ നടപടിയിൽ ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചു. വിസയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്.
വിസ അനുവദിക്കുന്നത് അമേരിക്കയുടെ പരമാധികാര പരിധിയിൽ വരുന്ന കാര്യമാണെങ്കിലും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ന്യൂഡൽഹിയിലെയും വാഷിങ്ടൺ ഡി സിയിലെയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിസ നടപടികൾ വൈകുന്നത് ഇന്ത്യൻ പൗരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ പഠനത്തെ ഇത് തടസ്സപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസംബർ മുതൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കേണ്ട നിരവധി അഭിമുഖങ്ങളും 2026 ഒക്ടോബർ മാസത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. നിലവിൽ അമേരിക്കയിലുള്ളവർ അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ രാജ്യം വിടുന്നത് ഒഴിവാക്കണം. ഇപ്പോഴുള്ള സാഹചര്യം അനുസരിച്ച് അമേരിക്കയിൽ തുടരുന്നതിന് വിസ സ്റ്റാമ്പിങ്ങ് ആവശ്യമില്ലെങ്കിലും രാജ്യത്തിന് പുറത്ത് പോയാൽ തിരികെ പ്രവേശിക്കാൻ സ്റ്റാമ്പിങ് ആവശ്യമാണ്. ഇപ്പോൾ രാജ്യത്തിന് പുറത്ത് പോയാൽ തിരികെ പ്രവേശിക്കുന്നതിന് സ്റ്റാമ്പിങ് നടപടികൾ പൂർത്തിയാകാൻ കാലതാമസമുണ്ടാകും.
അതേസമയം, എച്ച് വൺ ബി., എച്ച് ഫോർ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ സാന്നിധ്യം പരിശോധിക്കാൻ ഇന്ത്യയിലെ യു എസ്. എംബസി തീരുമാനിച്ചിട്ടുണ്ട്. വിസ നടപടികളിലെ ദുരുപയോഗം തടയാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഇതിനുപുറമെ, എച്ച് വൺ ബി വിസ ലഭിക്കുന്നവർക്കുള്ള കുറഞ്ഞ വേതന പരിധി വർധിപ്പിക്കാനും ഉയർന്ന ശമ്പളമുള്ളവർക്ക് ലോട്ടറിയിൽ മുൻഗണന നൽകാനുമുള്ള നിർദ്ദേശങ്ങൾ അമേരിക്കയുടെ പരിഗണനയിലുണ്ട്.
SUMMARY: India expresses strong concerns to US over H-1B visa issue














