ന്യൂഡൽഹി: പാകിസ്ഥാനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനോട് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തിരികെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെടും. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതിലും ഉൾപ്പെട്ട സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള തെളിവുകളും ആശങ്കകളും അടങ്ങിയ വിശദ രേഖ എഫ്എടിഎഫിന് സമർപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
പാകിസ്ഥാന്റെ ഭീകരവാദ ബന്ധം സംബന്ധിച്ച ഇന്ത്യയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഉൾപ്പെട്ട സമഗ്രമായ റിപ്പോർട്ടായിരിക്കും നൽകുക. അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കർശനമായ പരിശോധനയും നടപടികളും ഇന്ത്യ ആവശ്യപ്പെടും. ജൂണിൽ നടക്കാനിരിക്കുന്ന എഫ്എടിഎഫുമായുള്ള യോഗത്തിൽ ഇന്ത്യൻ പ്രതിനിധികൾ വിഷയം ഉന്നയിച്ചേക്കുമെന്നാണ് വിവരം. 2022ലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് എഫ്എടിഎഫ് ഒഴിവാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ്, വ്യാപന ഫണ്ടിംഗ് എന്നിവ തടയുന്നതിനുള്ള സംവിധാനങ്ങളിലെ തന്ത്രപരമായ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയും വര്‍ദ്ധിച്ച നിരീക്ഷണത്തിലായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് എഫ്എടിഎഫ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.
TAGS: NATIONAL | INDIA | PAKISTAN
SUMMARY: India seeks to include pakistan in grey list