മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇതോടെ ബൊപ്പണ്ണയുടെ ടെന്നീസ് ലോകം വിരാമമാകുകയാണ്. പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റിലാണ് ബൊപ്പണ്ണ അവസാനമായി കളിച്ചത്.
ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെ വിട പറയും? മറക്കാനാവാത്ത 20 വർഷങ്ങൾക്ക് ശേഷം, ഞാൻ എൻ്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എൻ്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു.– ബൊപ്പണ്ണ കുറിച്ചു.
ഡബിള്‍സിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേതാവ്, ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ എന്നീ നേട്ടങ്ങള്‍ ബൊപ്പണ്ണയ്ക്ക് സ്വന്തമാണ്. രണ്ട് തവണയാണ് ഇന്ത്യന്‍ താരം ഗ്രാന്‍ഡ് സ്ലാം കിരീടം ലഭിച്ചിട്ടുള്ളത്. 2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ്, 2017 ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്.
ഒളിമ്പിക്‌സിലും ഡേവിസ് കപ്പിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. നാല് തവണ ഒളിമ്പ്യൻ കൂടിയായ ബൊപ്പണ്ണ, റിയോ 2016 ഒളിമ്പിക്സിൽ സാനിയ മിർസയ്‌ക്കൊപ്പം ഒരു മെഡലിന് തൊട്ടടുത്തെത്തി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 20 വർഷത്തിലേറെയായി ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിന്റെ നെടുംതൂണായി അദ്ദേഹം പ്രവർത്തിച്ചു.
SUMMARY: Indian tennis legend Rohan Bopanna retires














