ജറുസലേം: ഗാസയിൽ ഹമാസ് സമാധാനക്കരാർ ലംഘിച്ചതായി ഇസ്രയേൽ. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകി. തെക്കൻ ഗാസയിൽ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തുവെന്നും ഹമാസ് കൈമാറിയ ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങൾ മുൻപ് തന്നെ കണ്ടെത്തിയ ആളുടേതാണെന്നും ഇസ്രയേൽ ആരോപിച്ചു.
റഫായിൽ ഇസ്രയേലി സൈനികർക്ക് നേരെ ചൊവ്വാഴ്ച വെടിവെപ്പുണ്ടായെന്നും സൈന്യം തിരിച്ച് വെടിവെച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ ഇസ്രയേലിൻ്റെ പ്രതികരണം തീരുമാനിക്കാൻ പ്രധാനമന്ത്രി നെതന്യാഹു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതിനു ശേഷമാണ് ആക്രമത്തിന് ഉത്തരവിട്ടത്. ഇതിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ട് മിനിറ്റുകൾക്കകം ചൊവ്വാഴ്ച വൈകുന്നേരം കൈമാറാൻ നിശ്ചയിച്ചിരുന്ന മറ്റൊരു ബന്ദിയുടെ മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. “അധിനിവേശകരുടെ ലംഘനങ്ങൾ കാരണം ഇന്ന് നടത്താനിരുന്ന കൈമാറ്റം ഞങ്ങൾ മാറ്റിവെക്കുകയാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിന്‍റെ ഭാഗത്തുനിന്നുള്ള പ്രകോപനം മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിനും വീണ്ടെടുക്കലിനും തടസ്സമാകുമെന്നും ഹമാസ് കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ 7-ന് ഹമാസ് ബന്ദികളാക്കിയവരിൽ 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകാത്തതാണ് ഇരുവര്‍ക്കുമിടയിലെ ഇപ്പോഴത്തെ പ്രധാനതര്‍ക്കം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടെന്ന് ഹമാസ് പറയുമ്പോൾ, ഹമാസ് കള്ളം പറയുകയാണെന്നും മൃതദേഹങ്ങൾ ഉപയോഗിച്ച് വിലപേശുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.
SUMMARY: Israel says Hamas violated agreement; Netanyahu orders heavy attack on Gaza














