ബെംഗളൂരു: സംസ്ഥാനത്ത് ജോലിസമയമുയർത്താനുള്ള നീക്കം ഉപേക്ഷിച്ച് കർണാടക സർക്കാർ. നിലവിലെ ഒൻപതുമണിക്കൂറും ഓവർടൈമടക്കം 10 മണിക്കൂറുമെന്ന ജോലിസമയം യഥാക്രമം 10 മണിക്കൂർ, 12 മണിക്കൂറായി വർധിപ്പിക്കാനുള്ള നടപടിയാണ് ഉപേക്ഷിച്ചത്. ജോലിസമയം ഉയർത്തുന്നതിനുള്ള നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് അഡീഷണൽ ലേബർ കമ്മിഷണർ സി. മഞ്ജുനാഥ് ചർച്ചയിൽ വ്യക്തമാക്കിയെന്ന് കർണാടക സ്റ്റേറ്റ് ഐടി, ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) അറിയിച്ചു.
ഐടി, ഫൈനാൻസ്, ആനിമേഷൻ, അക്കൗണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഐടി ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്നാണ് സര്‍ക്കാര്‍ പിന്മാറിയത്.
1961-ലെ കർണാടക ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് നിലവിലുള്ള ജോലിസമയം ഉയർത്താനായിരുന്നു സർക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഐടി ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നെങ്കിലും അന്നും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. പുതിയ ബില്ലിനെതിരെ കഴിഞ്ഞ ഒരുമാസമായി കെഐടിയു പ്രതിഷേധത്തിലായിരുന്നു.
SUMMARY: Karnataka Govt Drops Plan to Extend IT Sector Working Hours