ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിലും ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് മന്ത്രിതല അടിയന്തര യോഗം വിളിച്ചതായും അദ്ദേഹം പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ നിപ ബാധിച്ചു വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണിത്.
ബെംഗളൂരുവിൽ ഉൾപ്പെടെ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. മരിച്ച വിദ്യാര്‍ഥി ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം കാണുന്നതിനും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായി കോളേജില്‍ നിന്നു15 സഹപാഠികള്‍ വണ്ടൂരില്‍ എത്തിയിരുന്നു. ഇവരില്‍ 13 പേരും കേരളത്തില്‍ തന്നെയാണുള്ളതെന്ന് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ തിരികെയെത്തിയ രണ്ടുപേരോട് പുറത്തിറങ്ങരുതെന്നു ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ ക്ലാസിലേക്കു വരാവൂയെന്ന് കോളേജ് അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സഹചര്യത്തിലാണു ആരോഗ്യവരുപ്പ് അടിയന്തര യോഗം വിളിച്ചത്. നിപ സ്ഥിരീകരണ വിവരം കേരളം ഔദ്യോഗികമായി കൈമാറിയതിന്‍റെ കൂടി അടിസ്ഥാനത്തിലാണു യോഗം. തുടര്‍നടപടികള്‍ യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
TAGS: BENGALURU | NIPAH VIRUS
SUMMARY: Karnataka govt instructs officials to have urgent meeting regarding nipah