ബെംഗളൂരു: സംസ്ഥാനത്ത് ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിയുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അശ്വത്ഥാമാവ് എന്ന ആന അസ്വാഭാവികമായി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്.
സംഭവത്തിൽ സ്വമേധയാ പൊതുതാല്പര്യ ഹർജി രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ച ബെഞ്ച്, ആനകളുടെയും മറ്റ് വന്യജീവി സ്വത്തുക്കളുടെയും ജീവന് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂരുവിൽ ദസറ ആനയായ അശ്വത്ഥാമാവ് കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. സമാനമായി ചിക്കമഗളൂരു ജില്ലയിൽ ഒരു ആനയും മടിക്കേരിയിൽ രണ്ട് ആനകളും അടുത്തിടെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞിരുന്നു.
സംസ്ഥാനത്ത് 2021 ജനുവരി മുതൽ 2024 ജൂൺ 12 വരെ വൈദ്യുതാഘാതമേറ്റ് 35 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ അഭിഭാഷകൻ പുട്ടിഗെ ആർ രമേശിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ആനകളുടെ മരണങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം അസ്വാഭാവിക മരണങ്ങൾ തടയുന്നതിന് ഭാവിയിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണ് സമർപ്പിക്കാൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.
TAGS: KARNATAKA| ELEPHANT| ELECTROCUTION
SUMMARY: Karnataka highcourt takes suo moto for electrocution of elephants