തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരു മരുന്നു കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ ഈ സിറപ്പ് വിൽക്കാനോ നൽകാനോ പാടില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ, ഈ പ്രത്യേക ബാച്ചിലുള്ള മരുന്ന് കേരളത്തില്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കണ്ടെത്തിയത്. എങ്കിലും, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണ്ണമായും നിര്‍ത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നു. കെ.എം.എസ്.സി.എല്‍. (KMSCL) വഴി ഈ സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും11 കുട്ടികള്‍ മരിച്ചിരുന്നു. മരിച്ച കുട്ടികളിൽ വൃക്ക തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങളെത്തുടർന്ന് മധ്യപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും മരുന്നിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ ഏകദേശം 1400 ഓളം കുട്ടികൾ നിരീക്ഷണത്തിലാണ്.
ശിശുമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാറും കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിർത്തിവെച്ചിട്ടുണ്ട്.
SUMMARY: Kerala bans Coldrif syrup; widespread testing