ന്യൂഡല്‍ഹി: ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരനെ കാനഡ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗാണ് അറസ്റ്റിലായത്. ഒക്ടോബറില്‍ മില്‍ട്ടണ്‍ പട്ടണത്തില്‍ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റ് വിവരം കാനഡ പോലീസ് ഇന്ത്യന്‍ രഹസ്യ അന്വേഷണ ഏജന്‍സിയെ അറിയിച്ചു.
കൊല്ലപ്പെട്ട ഖാലിസ്ഥന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് അര്‍ഷ് ദല്ലയെ കാണുന്നത്. പഞ്ചാബ് പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ദല്ല ഏറ്റെടുത്തിരുന്നു.
കൊള്ള, കൊലപാതകം, ഭീകരവാദത്തിന് ധനസഹായം നൽകുക, വൻതോതിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തുക എന്നിവയടക്കം ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് അർഷ്ദീപ്. 2023ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചയാളാണ് പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച അർഷ്ദീപ്. നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി അടുത്ത ബന്ധമുള്ള ഇയാൾ കൊല്ലപ്പെട്ട ഭീകരൻ നിജ്ജാറിൻ്റെ വിശ്വസ്തനായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ കാനഡ സറേയിലെ ഗുരുദ്വാരയുടെ പുറത്ത് അജ്ഞാതരുടെ വെടിയേറ്റായിരുന്നു ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിൽ എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ അസംബന്ധം എന്ന് വിശേഷിച്ച് ഇന്ത്യ അതിനെ തള്ളുകയായിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
<BR>
TAGS : KHALISTAN | TERRORIST
SUMMARY : Khalistan terrorist Arshdeep Singh arrested in Canada