ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മുൻ സംസ്ഥാന സെക്രട്ടറി കെ. പി. ശശിധരനെ നാലാമത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുത്തു. നേരത്തെ ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്, സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, കല ബെംഗളൂരു ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, ഐ.ടി. ഉദ്യോഗസ്ഥനും ജൂനിയർ ചേംബര്‍ ഇൻറർനാഷണൽ ദേശീയ കോര്‍ഡിനേറ്ററുമായ എൽദോ ചിറക്കച്ചാലിൽ (എൽദോ ബേബി) എന്നിവരെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ കർണാടകയിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം ആറായി.
മലപ്പുറം സ്വദേശിയായ കെ. പി. ശശിധരന്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് താമസം. സാംസ്കാരിക-ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മൂന്നാം തവണയാണ് ലോക കേരള സഭയിലേക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് പരിപാടി നടക്കുക. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക.
മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13 – ന് നിർവ്വഹിക്കും. കേരള നിയമസഭ സ്പീക്കർ എ. എൻ. എംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മൈഗ്രേഷൻ സർവ്വേയുടെ ഭാഗമായുളള സെമിനാറും തുടർന്ന് ചേരും. ജൂൺ 13 ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.
എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്‌മെൻറ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകൾ, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
<br>
TAGS : LOKA KERALA SABHA, BENGALURU UPDATES, ASSOCIATION NEWS
KEYWORDS : SKKS Ex state secretary KP Sasidharan to Lok Kerala Sabha