കൽപറ്റ: മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി ചുരം വ്യൂപോയിന്റിന് സമീപം വൻ മണ്ണടിച്ചിലുണ്ടായത്. വൈകുന്നേരം പെയ്ത മഴയ്ക്കുശേഷം കുന്നിൻ മുകളിൽ നിന്ന് മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. കാൽനടപോലും സാധ്യമല്ലാത്ത രൂപത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി. ചുരത്തിൽ ഗതാഗതം പൂർണമായും നിരോധിച്ചു. യാത്രക്കാർ കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് കളക്ടർ ഡി.ആർ.മേഘ്ശ്രി അറിയിച്ചു. മേഖലയിലെ ട്രാഫിക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിന് ജില്ല പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.
വിദഗ്ദ്ധസംഘം ഇന്ന് രാവിലെ 9 മണിയോടെ സ്ഥലത്ത് പരിശോധന നടത്തും. അതിനുശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ. ചുരം ഇറങ്ങുന്ന ഭാഗത്ത് വലതുവശത്തെ കുന്നിൻ മുകളിൽ നിന്നുമാണ് വലിയ പാറകളും മരങ്ങളും അടർന്നുവീണത്. ചെറിയതോതിൽ നീർച്ചാൽ ഉള്ള പ്രദേശത്താണ് മണ്ണിടിച്ചിൽ. തുടർച്ചയായി രണ്ടാം ദിനമാണ് താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത്. തിങ്കളാഴ്ച ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ലോറി വിവിധ വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
SUMMARY: Landslides; Thamarassery pass is completely closed; Travelers have to go through Kuttyadi and Nadukani pass