ബെംഗളൂരു: കുവൈത്തിലെ മംഗഫിൽ ഫ്‌ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കലബുർഗിയിലെ ആലന്ദ് സ്വദേശി വിജയകുമാർ പ്രസന്നയാണ് (40) തീപിടുത്തത്തിൽ മരിച്ചത്. ശനിയാഴ്ച ആലന്ദ് താലൂക്കിലെ സരസംബ ഗ്രാമത്തിലെ ജന്മനാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
ആലന്ദ് എംഎൽഎ ബി.ആർ.പാട്ടീലും അന്തിമോപചാരം അർപ്പിച്ചു. കുവൈറ്റിൽ നിന്ന് ഐഎഎഫിൻ്റെ പ്രത്യേക ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ കൊച്ചിയിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിച്ചത്. പിന്നീട് ഇവിടെ നിന്ന് വിമാന മാർഗം കലബുർഗിയിൽ എത്തിക്കുകയും റോഡ് മാർഗം ആലന്ദിലെ വീട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.
കഴിഞ്ഞ 10 വർഷമായി കുവൈത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിജയകുമാർ പ്രസന്ന. ഭാര്യയും രണ്ട് മക്കളുമാണുള്ളത്. 2022ലാണ് അവസാനമായി വിജയകുമാർ നാട്ടിലേക്ക് വന്നിരുന്നത്.
വെള്ളിയാഴ്ച മാത്രമാണ് വിജയകുമാറിന്റെ മരണവിവരം വീട്ടുകാർ അറിഞ്ഞത്. ചൊവ്വാഴ്ചയാണ് അദ്ദേഹം അവസാനമായി കുടുംബത്തോടു സംസാരിച്ചിരുന്നത്. വിജയകുമാറിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA| KUWAIT FIRE TRAGEDY
SUMMARY: Last rites of kuwait fire tragedy victim performed