ബെംഗളൂരു: തുമക്കൂരുവിലെ ബെലഗുംബയിൽ ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നടത്തുന്ന കാഴ്ച,സംസാര പരിമിതി നേരിടുന്നവർക്കുള്ള സ്കൂളിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ 9നാണ് തെരുവ് നായയെ പിന്തുടർന്ന് പുലി സ്കൂളിലെത്തിയത്. പരിഭ്രാന്തരായ വിദ്യാർഥികളും അധ്യാപകരും നിലവിളിച്ചു. ഇതോടെ നായ കടിച്ചെടുത്തു കൊണ്ട് പുലി പിന്തിരിഞ്ഞോടി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
സംഭവത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരം ശേഖരിച്ചു. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതിനാൽ പുലിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവയെ പിടികൂടാൻ സ്കൂളിനു സമീപം കൂട് സ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 3 വർഷത്തിനിടെ പല തവണ പുലിയെ കണ്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഗ്രാമീണർ ആരോപിക്കുന്നു.
SUMMARY: Leopard spotted at a school for children with special needs near Tumakuru.