ഗാസ: ബന്ദികളാക്കിയ എല്ലാ ഇസ്രയേലി പൗരന്മാരെയും വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഹമാസ്. ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. മറ്റ് നിർദേശങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
ഞായറാഴ്‌ച വൈകുന്നേരത്തിനുള്ളിൽ തീരുമാനം അറിയിക്കമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ബന്ദികളെ വിട്ടയക്കാനും രാഷ്ട്രീയമായി സ്വതന്ത്രമായ ഒരു പലസ്തീൻ സംവിധാനത്തിന് അധികാരം കൈമാറുന്നതിനും തയാറാണെന്നാണ് നിലപാട്.
ഗാസയിൽ നിന്ന് ഹമാസ് വിട്ടുപോകണമെന്നും, ഗാസ ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകില്ലെന്നതുമടക്കം നിരവധി നിർദ്ദേശങ്ങൾ ട്രംപും നെതന്യാഹുവും തയ്യാറാക്കിയ സമാധാന പദ്ധതിയിലുണ്ട്. സമാധാന ഉടമ്പടി അംഗീകരിക്കാൻ ഹമാസിന് അവസാന അവസരം നൽകുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഗാസ മുനന്പിന്റെയും പലസ്‌തീൻ ജനതയുടെയും ഭാവി നിർണയിക്കുന്ന നിർദേശങ്ങൾ പലസ്തീൻ ജനതയുടെ അവകാശങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളും പാലിച്ചുകൊണ്ടുള്ളതാവണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഭാഗികമായി പദ്ധതി അംഗീകരിക്കാമെന്ന ഹമാസിന്റെ നിർദേശത്തോട് യുഎസും ഇസ്രയേലും പ്രതികരിച്ചിട്ടില്ല.
SUMMARY; ‘Let’s release the prisoners, hand over the reins’; Hamas partially accepts the conditions of Trump’s plan