റായ്‌പുർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. 2100 കോടി രൂപയുടെ മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായ മുൻ സർക്കാരിലെ എക്‌സൈസ് മന്ത്രി കവാസി ലാഖ്‌മ പ്രതിയായ കേസിലാണ് നടപടി. കോൺഗ്രസ് സംസ്ഥാന കമ്മിറ്റി (സിപിസിസി) ഉടമസ്ഥതയിൽ സുക്‌മ ജില്ലയിലുള്ള കോൺഗ്രസ് ഭവനാണ് കണ്ടുകെട്ടിയത്. രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്‌ട്രീയ പാർടിയുടെ ഓഫീസ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കണ്ടുകെട്ടിയത്. ലാഖ്‌മയുടെ റായ്‌പുരിലെ വീട്, ലാഖ്‌മയുടെ മകനും സുക്‌മയിലെ പഞ്ചായത്ത് പ്രസിഡന്റുമായ ഹരീഷ് കവാസിയുടെ പേരിലുള്ള വീടും ഉൾപ്പെടെ 6.15 കോടി വിലമതിക്കുന്ന വസ്‌തുക്കളാണ് കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് 205 കോടിയുടെ സ്വത്തുക്കൾ ഇഡി മുൻപ് പിടിച്ചെടുത്തിരുന്നു.
ആറ് തവണ എംഎൽഎയായ 72കാരനായ ലാഖ്‌മ ജനുവരിയിൽ അറസ്‌റ്റിലായി. നിലവിൽ ജയിലിലാണ്. ഡിസംബറിൽ വീട് ഇഡി റെയ്‌ഡ് ചെയ്‌തിരുന്നു. മദ്യ നയം പരിഷ്‌കരിച്ച് ലാഖ്‌മ എഫ്‌എൽ 10എ ലൈസൻസ് അവതരിപ്പിച്ചിരുന്നു. ലൈസൻസ് ഉടമകൾക്ക് വിദേശമദ്യ വിൽപ്പനയിലൂടെ വൻ ലാഭത്തിന് വഴിതുറന്ന തീരുമാനമായിരുന്നിത്. മദ്യ സിൻഡിക്കേറ്റിൽ പ്രധാനി എന്നാണ് ലാഖ്‌മയെ ഇഡി വിശേഷിപ്പിച്ചത്. മാസം രണ്ട് കോടി രൂപ വീതം ലാഖ്‌മയ്‌ക്ക് കിട്ടിയെന്നും 36 മാസംകൊണ്ട് 72 കോടി സ്വന്തമാക്കിയെന്നുമാണ് ഇഡി കണ്ടെത്തല്‍. ഇതിൽനിന്ന് 68 ലക്ഷം രൂപ ചെലവിട്ടാണ് കോൺഗ്രസ് ഭവൻ നിർമ്മിച്ചത്. ഇഡി കണ്ടുകെട്ടിയ രണ്ട്‌വീടും കോഴപ്പണംകൊണ്ട് നിർമിച്ചതാണ്. അഴിമതിയിൽ സംസ്ഥാനത്തിന് 2100 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും ഇഡി പറയുന്നു.
അതേസമയം, ഇഡിയുടെ നടപടി ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് വക്താവ് പ്രതികരിച്ചു.
SUMMARY: Liquor scam worth Rs 2100 crore in Chhattisgarh; ED seizes Congress Bhavan; houses of former minister also seized