തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. അഭിമുഖത്തിനിടെ മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍ നല്‍കിയെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പലകോണില്‍ നിന്ന് ഉയർന്നത്.
സെപ്റ്റംബര്‍ 30 തിങ്കളാഴ്ച പുറത്തിറങ്ങിയ ‘ദ് ഹിന്ദു’ ദിനപത്രത്തിലാണ് മുഖ്യമന്ത്രിയുമായി മാധ്യമപ്രവര്‍ത്തക ശോഭന കെ നായര്‍ നടത്തിയ അഭിമുഖം നല്‍കിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ ഒരു ഭാഗത്ത് മലപ്പുറത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തെയോ പ്രദേശത്തെയോ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിട്ടില്ലെന്നും ആ ഭാഗം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് ആണ് ദ് ഹിന്ദു എഡിറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്.
ഡല്‍ഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി പത്രത്തിന് അഭിമുഖം നല്‍കിയത്. മലപ്പുറത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസ് സേന പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വർണവും ഹവാല പണവുമാണെന്നും രാജ്യവിരുദ്ധമായ പ്രവർത്തനങ്ങള്‍ക്ക് ഈ പണം കേരളത്തില്‍ എത്തുന്നുണ്ടെന്നുമാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്.
TAGS : PINARAY VIJAYAN | KERALA
SUMMARY : Malappuram reference in gold smuggling: CM’s office says it was misinterpreted