ബെംഗളൂരു: ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയും മറാത്തഹള്ളിയിലെ താമസക്കാരനുമായ സ്വദേശി അതുൽ സുഭാഷ് (34) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ സീനിയർ എക്സിക്യുട്ടീവായിരുന്ന അതുൽ ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം.
ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങളെ തുടർന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ യുവാവ് ആരോപിച്ചു. 24 പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ നാല് പേജ് സ്വന്തം കൈപ്പടയിലെഴുതിയതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതാണ്. പരിചയക്കാരായ നിരവധി പേർക്ക് അതുൽ ഇ-മെയിൽ വഴി ആത്മഹത്യാ കുറിപ്പ് അയച്ചുകൊടുത്തിരുന്നു. കൂടാതെ പാർട്ട് ടൈം ജോലി ചെയ്തിരുന്ന എൻജിഒയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അതുൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
അതുലിനെതിരെ ഭാര്യ ഉത്തർപ്രദേശിലെ കോടതിയിൽ നേരത്തെ കേസ് കൊടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഈ കേസിന്റെ വിധി പുറത്തുവന്നിരുന്നു. ഇത് അതുലിനെതിരായിരുന്നുവെന്നും ഇക്കാര്യം അതുലിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് മുമ്പായി നീതി കിട്ടണം എന്നെഴുതിയ പ്ലക്കാർഡ് അതുൽ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്നു. ഈ വാക്കുകളോടെയാണ് അതുലിന്റെ ആത്മഹത്യാ കുറിപ്പ് തുടങ്ങുന്നതും. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Man commits suicide after writing note against wife