സിപിഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പോലീസ് സംരക്ഷണം. ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. മനുവിന്റെ വീടിനും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും പോലീസ് സംരക്ഷണം നല്‍കും. ആലക്കോട് പോലീസിന് ഇത് സംബന്ധിച്ച് നിർദേശം നല്‍കി. എന്നാല്‍ സുരക്ഷ വേണ്ടെന്ന് മനു തോമസ് പോലീസിനെ അറിയിച്ചിരുന്നു.
പി ജയരാജനും മകനുമെതിരെ കഴിഞ്ഞ ദിവസം മനു തോമസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പി ജയരാജന്റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്റെ കോഓഡിനേറ്ററാണെന്നും ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചിരുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്നും മനുതോമസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നാണ് മനു തോമസും പറയുന്നത്. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു.
ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ല. താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും മനുതോമസ് പറഞ്ഞിരുന്നു.
TAGS : MANU THOMAS | KERALA | POLICE
SUMMARY : Police have provided protection to Manu Thomas