മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം ഇന്ന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് അമൃതവർഷം 71 ആചരിക്കുന്നത്. ആഡംബര രഹിതമായി ജന്മദിനം ആഘോഷിക്കണമെന്ന അമ്മയുടെ നിർദ്ദേശം ഭക്തർ സ്വീകരിച്ചു.
കാളീക്ഷേത്രത്തിന് സമീപത്തടക്കം ഭക്തർക്ക് ചടങ്ങുകള്‍ വീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമൃതപുരിയിലെ വിശാലമായ പ്രാർത്ഥനാ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് വയനാടിന് സാങ്കേതിക – പുനരധിവാസ സഹായമായി 15 കോടിയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ഗണപതി ഹോമത്തോടെ പിറന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടർന്ന് ലളിതാസഹസ്ര നാമാർച്ചന. സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്സംഗത്തിനുശേഷം ഗുരുപാദപൂജ. അമ്മയുടെ ജന്മദിന സന്ദേശത്തിനുശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം. അമൃതകീർത്തി പുരസ്കാര സമർപ്പണം, സമൂഹവിവാഹം എന്നിവയും നടക്കും. മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ വിശ്വശാന്തി പ്രാർത്ഥന, ധ്യാനം, ഭജന എന്നിവയുമുണ്ടാകും.
101 വധൂവരന്മാരുടെ വിവാഹമാണ് അമ്മയുടെ അനുഗ്രഹത്തോടെ നടക്കുക. പാദുക പൂജയില്‍ ആശ്രമത്തിലെ സന്ന്യാസി ശ്രേഷ്ഠർ പങ്കെടുക്കും. ലോകത്തെ എല്ലാ ആശ്രമങ്ങളും മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി. അമൃതപുരിയില്‍ നടക്കുന്ന ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ തത്സമയം കാണാനാവും. ഇക്കുറി ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍ ഭക്തർ മുൻകൂട്ടിയെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.
TAGS : MATA AMRITANADAMAYI | BIRTHDAY | WAYANAD LANDSLIDE
SUMMARY : Mata Amritanandamayi’s 71st birthday today; 15 Crore Rehabilitation Project for Wayanad Skipped Celebration