തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ സിഎംആർഎല്‍ന്റെ എട്ട് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് എസ്‌എഫ്‌ഐഒ. ഈ മാസം 28 നും 29 നും ചെന്നൈയിലെ ഓഫീസില്‍ ഹാജരാകാനാണ് നിർദേശം. അതേസമയം അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം.
സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്‍നാടൻ ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദത്തിന് വഴിവെച്ചു. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്‌എഫ്‌ഐഒ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്‌എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെയും അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം.
പണമിടപാട് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്‌എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടില്‍ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ്‌എഫ് ഐഒയും അന്വേഷണം ആരംഭിച്ചത്. എക്സാലോജിക്-സി എം ആർ എല്‍ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ആർഒസി കണ്ടെത്തിയിരുന്നു. ഒരു സേവനവും നല്‍കാതെ എക്സാലോജിക്കിന് സിഎംആർഎല്‍ വൻ തുക കൈമാറിയെന്നായിരുന്നുവെന്നാണ് കണ്ടെത്തല്‍. തുടർന്നാണ് അന്വേഷണം എസ്‌എഫ്‌ഐഒക്ക് കൈമാറിയത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം.
TAGS : MONTHLY PAYOFF CASE | SFIO
SUMMARY : Months of controversy; SFIO sent summons to CMRL officials