തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ് പുരസ്കാരം. ജനുവരി 7ന്, KLIBF 4th എഡിഷന്റെ ഉദ്ഘാടനവേദിയിൽ വച്ച് അദ്ദേഹത്തിന് മുഖ്യമന്ത്രി പുരസ്കാരം സമർപ്പിക്കും.
മലയാള ചെറുകഥാസാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് എൻഎസ് മാധവന്‍. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാർ 2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ കഥാസമാഹാരമായ ഹ്വിഗ്വിറ്റ കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നിവ നേടി. പത്മരാജൻ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, വി പി ശിവകുമാർ സ്‌മാരക കേളി അവാർഡ് എന്നിങ്ങനെ മറ്റ് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഹ്വിഗ്വിറ്റയ്‌ക്ക് പുറമേ ചൂളേമേടിലെ ശവങ്ങൾ, തിരുത്ത്, പഞ്ചകന്യകകൾ, പര്യായ കഥകൾ, ഭീമച്ചൻ എന്നീ കഥാസമാഹാരങ്ങളും ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലുമടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു. ഭാര്യ ഷീലാ റെഡ്ഡി. പ്രസിദ്ധ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ മകളാണ്.
SUMMARY: N. S. Madhavan gets Assembly Award














