നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. നാളെ ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന. വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും. 23 ന് ആണ് വോട്ടെണ്ണല്‍.
ഇന്ന് വൈകിട്ട് മൂന്ന് മുതൽ ആറ് മണി വരെ കൊട്ടിക്കലാശം നടക്കും. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം സംഘടിപ്പിക്കും.വിവിധ മുന്നണികൾക്ക് കൊട്ടിക്കലാശത്തിനായി നിലമ്പൂർ നഗരത്തിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ കൊട്ടിക്കലാശം മഹാറാണി ജംഗ്ഷനിൽ നടക്കും, അവിടെ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്കിന് സമീപമായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കൊട്ടിക്കലാശം നടക്കുക. അതേസമയം, ചന്തകുന്നിൽ പി.വി. അൻവറിന്റെ കൊട്ടിക്കലാശം നടക്കും.
യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം.
സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കല്‍പ്പറ്റ നാരായണന്‍ പങ്കെടുക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും.
കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി അർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ വിപുലമായ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡ്യൂട്ടിക്കായി ഏഴ് ഡിവൈ.എസ്പി, 21 പോലീസ് ഇൻസ്‌പെക്ടർ, 60 സബ് ഇൻസ്‌പെക്ടർ, ജില്ലാ പൊലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എം.എസ്.പി ബറ്റാലിയനും ഉൾപ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന് കീഴിൽ വരുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻമാർക്ക് പുറമേയാണിത്.
SUMMARY: Nilambur by election. Final public rallying today