തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്ക് ആണ് നിപ സ്ഥിരീകരിച്ചതെന്നും യുവതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. യുവതിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്നും മന്ത്രി പറഞ്ഞു.
‘വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗിയുള്ളത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കും. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ ഉള്‍പ്പെടും. കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടര്‍ പുറത്തിറക്കും. കോണ്ടാക്റ്റ് ഉള്ളവര്‍ ഐസലേഷന്‍ പാലിക്കണം’, മന്ത്രി വിശദീകരിച്ചു.
പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് പരിശോധനയില്‍ മറ്റ് അസ്വാഭാവിക മരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും രോഗികളെ കാണാന്‍ വേണ്ടി ആരും ആശുപത്രിയില്‍ പോകരുതെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
എന്റെ കേരളം ജില്ലാ മേളയില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സാനിറ്റെയിസര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. രോഗി അടുത്തിടപഴകിയ രണ്ട് പേര്‍ക്ക് പനിയുണ്ടായിരുന്നുവെന്നും അവരുടെ സാമ്പിളുകള്‍ പരിശോധിച്ചെന്നും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളും ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. 0483 2736320, 0483 2736326 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് വളാഞ്ചേരി സ്വദേശിയായ 42-കാരിക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
<br>
TAGS : NIPAH VIRUS, | MALAPPURAM
SUMMARY : Nipah: Minister Veena George says there is no need to panic