വത്തിക്കാൻ സിറ്റി: ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ച് ലിയോ മാർപാപ്പ. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാഷ്‌ട്രങ്ങളും സംഭാഷണങ്ങളിൽ ഏർപ്പെടണം. വളരെ ആശങ്കയോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ നടന്ന പരിപാടിയിൽ മാർപാപ്പ പറഞ്ഞു. ആണവ ഭീഷണിയിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണം. ശാശ്വത സമാധാനം പ്രാവർത്തികമാക്കുന്നതിന് ആത്മാർത്ഥമായ സംഭാഷണങ്ങളിലേർപ്പെടണം. ആരും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുതെന്നും ലിയോ മാർപാപ്പപറഞ്ഞു. സമാധാനത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും, അനുരഞ്ജനത്തിന്റെ പാതകൾ ആരംഭിക്കുകയും എല്ലാവർക്കും സുരക്ഷയും അന്തസും ഉറപ്പാക്കുന്ന പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്.”- മാർപാപ്പ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ യുദ്ധവിരുദ്ധ നിലപാടുകൾ തന്നെയാണ് ലിയോ മാർപാപ്പയും പിന്തുടരുന്നത്. കഴിഞ്ഞ ദിവസം തീവ്രദേശീയതക്കെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. സ്ഥാനാരോഹണ സമയത്ത് ഗസ്സയിലെയും യുക്രെയ്നിലെയും സമാധാനത്തിനായി ലിയോ മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം ഇറാൻ – ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്‍റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രയേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇറാന്‍റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേലും കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ എണ്ണപ്പാടവും ഇസ്രയേൽ ആക്രമിച്ചിരുന്നു.
SUMMARY: ‘No one should threaten the existence of another’; Pope Leo calls for an end to the Iran-Israel conflict