സ്റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്രത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവർക്കാണ് സമ്മാനം. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള (പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറൻസ്) പുതിയ അറിവുകള്‍ നല്‍കുന്ന ഗവേഷണത്തിനാണ് പുരസ്‌കാരം.
ഷിമോണ്‍ സകാഗുച്ചി ജപ്പാൻ സ്വദേശിയാണ്. മറ്റ് രണ്ടുപേരും അമേരിക്കക്കാരാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി എങ്ങനെ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് രോഗപ്രതിരോധ സംവിധാനം നമ്മുടെ ശരീരത്തെത്തന്നെ ആക്രമിക്കുന്നില്ല? എന്തുകൊണ്ട് എല്ലാവർക്കും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ വരുന്നില്ല? ചിലർക്ക് മാത്രം എന്തുകൊണ്ട് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ വരുന്നു? എന്നീ കണ്ടെത്തലുകളാണ് ഈ ഗവേഷകർ നടത്തിയത്.
1995ല്‍ സകാഗുച്ചി തുടങ്ങിവച്ച ഗവേഷണത്തിന് തുടർച്ചയായി മറ്റ് രണ്ടുപേരും 2001ല്‍ പൂർത്തീകരിക്കുകയായിരുന്നു. പിന്നീട് ഇവർ മൂന്നുപേരും അവരുടെ കണ്ടെത്തലുകള്‍ പരസ്‌പരം പങ്കുവച്ച ശേഷം ഒരു ലക്ഷ്യത്തിലെത്തി. ശരീരത്തിലെ ടി സെല്ലുകള്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം കോശങ്ങള്‍ എങ്ങനെയാണ് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നത്.
നമ്മുടെ ശരീരത്തിലെ സെല്ലുകളെ പ്രതിരോധ സംവിധാനം ആക്രമിക്കാതെ എങ്ങനെ ടി കോശം തടയുന്നു എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവർ കണ്ടെത്തിയത്. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെ കണ്ടെത്തുന്നതിനും അതിന്റെ ചികിത്സയിലും ഈ കണ്ടെത്തല്‍ വലിയ സ്വാധീനം ചെലുത്തി.
SUMMARY: Nobel Prize in Medicine goes to three