ചെന്നൈ: തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി നടൻ വിജയ്. ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ഡി.എം.കെ വഞ്ചിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് ഡി.എം.കെ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കുമെന്നും വിജയ് പറഞ്ഞു. നിങ്ങളിൽ ഒരാളായിനിന്ന് നിങ്ങളുടെ സഹോദരനായി, മകനായി, തോഴനായി, നിങ്ങളിൽ ഒരാളായി വന്ന് നമ്മൾക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല, നല്ല നാളേക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ നേരിടും. 2026ലെ തിരഞ്ഞെടുപ്പ് വേദിയിൽ നമ്മൾ അവരെ നേരിടും -വിജയ് പറഞ്ഞു. ഡി.എം.കെയുടേത് ജനവിരുദ്ധ സർക്കാറാണ്. ബി.ജെ.പി ആശയപരമായി എതിരാളിയും ഡി.എം.കെ രാഷ്ട്രീയ എതിരാളിയെന്നും വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടന്ന സമ്മേളനത്തില്‍ വിജയ് വ്യക്തമാക്കി.
Dream For So Called LEADERS #TVKVijayMaanadu pic.twitter.com/Dzpt70qsCE
— TVK Vijay Trends (@TVKVijayTrends) October 27, 2024
പ്രത്യയശാസ്ത്രപരമായി, ദ്രാവിഡദേശീയതയേയും തമിഴ് ദേശീയതയേയും വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അവ രണ്ടും ഈ മണ്ണിന്റെ രണ്ട് കണ്ണുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക, വിജയ് പറഞ്ഞു.
His ROAR #TVKVijayMaanadu pic.twitter.com/KBkefsdpM6
— TVK Vijay Trends (@TVKVijayTrends) October 27, 2024
പിതാവില്‍നിന്നും അമ്മയില്‍നിന്നും അനുഗ്രഹം വാങ്ങിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണെന്നും ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു. രാഷ്ട്രീയത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകള്‍ വായിച്ചു. തൊഴില്‍ജീവിതം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയും ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളെ എല്ലാവരെയും വിശ്വസിച്ച്, നിങ്ങളുടെ വിജയ് ആയി എത്തിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തില്‍ ഇടപെടും. രാഷ്ട്രീയത്തിന് താന്‍ കുഞ്ഞാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്, പക്ഷേ പാമ്പ് ആണെങ്കിലും രാഷ്ട്രീയമായാലും കൈയിലെടുക്കാന്‍ തീരുമാനിച്ചാല്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യും. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, അഞ്ജലൈ അമ്മാള്‍, വേലു നച്ചിയാര്‍ എന്നിവരാണ് വഴിക്കാട്ടിയെന്നും വിജയ് വ്യക്തമാക്കി. സമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. ഞാനും നീയും ഇല്ല നമ്മള്‍ എല്ലാവരും സമന്മമാരെന്നും വിജയ് പറഞ്ഞു.
സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയില്‍ സെക്രട്ടറിയേറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ സമ്മര്‍ദം ചെലുത്തും, തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടിയുടെ നയ പ്രഖ്യാപനത്തില്‍ വിജയ് പറഞ്ഞു. സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് നയം. സ്ത്രീ സമത്വത്തിന് ഊന്നല്‍ നല്‍കും. മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഇത് അന്‍പത് ശതമാനമായി ഉയര്‍ത്തുമെന്നും വിജയ് പറഞ്ഞു.
തമിഴ്‌നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടന്നത്. 55,000 സീറ്റുകളാണ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയത്.
<br>
SUMMARY : ‘One family loots Tamil Nadu’; Vijay with extreme criticism against DMK