ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന്റെ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകളിലൂടെയുള്ള ചൂതാട്ടത്തിന് പിഴചുമത്താനും ഈ ബില്‍ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. പുതിയ ഓൺലൈൻ ഗെയിമിങ് ബിൽ ബുധനാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും.
ഓണ്‍ലൈന്‍ ഗെയ്മിങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യം വച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രമോഷന്‍ നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. നിയമച്ചട്ടക്കൂട്ടിലൂടെ ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. 1,400 അനധികൃത ചൂതാട്ട വെബ് സൈറ്റുകളും ബെറ്റിങ് ആപ്പുകളുമാണ് 2023 മുതല്‍ നിരോധിക്കപ്പെട്ടത്.
ഈയടുത്ത വര്‍ഷങ്ങളിലായി ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട് കര്‍ശന നിരീക്ഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2023 ഒക്ടോബറിനു ശേഷം ഓണ്‍ലൈന്‍ ഗെയ്മിങിന് 28 ശതമാനം ജി എസ് ചുമത്തിയിരുന്നു. ഗെയിംസിലെ സമ്മാനത്തുകയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം ജി എസ് ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: Online gaming apps will be curbed; Online Gaming Bill likely to be introduced in Lok Sabha today