ബെംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനു ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസെടുത്തു. 2021നും 2024നും ഇടയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സംസ്ഥാനത്ത് 247 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി തുറന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലുകൾ വഴിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്തി നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലുകൾ (എസ്എംഎംസി) രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും പ്രചരിക്കുന്ന പ്രകോപനപരമായ സന്ദേശങ്ങൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പൊതുജനങ്ങളെ ഉൾപ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചിട്ടുമുണ്ട്.
വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിനിടെ 247 കേസുകളാണ് വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ 99, മൈസൂരു, കലബുർഗി, ബെളഗാവി എന്നിവിടങ്ങളിൽ 2 കേസുകൾ വീതം, മംഗളൂരുവിൽ ആറ്, തുമകുരുവിൽ ഒമ്പത്, രാമനഗര, ചിക്കബല്ലാപുര, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ മൂന്ന് വീതം, കുടകിൽ 14 കേസുകൾ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
TAGS: BENGALURU | FAKE NEWS
SUMMARY: 99 booked in Bengaluru for fake news roll