ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, എംപിമാർ എന്നിവർക്കൊപ്പം റാഗിഗുഡ്ഡ സ്റ്റേഷനിൽ നിന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ-കൊണപ്പന അഗ്രഹാര സ്റ്റേഷനിലേക്ക് മെട്രോ ട്രെയിനിൽ നരേന്ദ്രമോദി യാത്ര ചെയ്യും. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടിബി) കാമ്പസിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
തിങ്കളാഴ്ച പുലർച്ചെ 5 മണിമുതലാണ് യെല്ലോ പാതയിൽ റെഗുലർ സർവീസ് ആരംഭിക്കുക. ഓരോ 25 മിനിറ്റിലും മൂന്ന് ട്രെയിൻ സെറ്റുകൾ സർവീസ് നടത്തും. 9.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണിത്. 16 സ്റ്റേഷനുകളുള്ള പുതിയ പാത 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പുതിയ മെട്രോ പാത തുറക്കുന്നതോടെ കുറയും.
നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിർമിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിടും. മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.
SUMMARY: PM in Bengaluru; Metro Yellow Line to be inaugurated today