ഡല്‍ഹി: പണം ഉപയോഗിച്ച് കളിക്കുന്ന ഓണ്‍ലൈൻ മണി ഗെയിമുകളെ നിരോധിക്കാനും ഇ-സ്പോർട്സ്, ഓണ്‍ലൈൻ സോഷ്യല്‍ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ബില്ലിന് രാഷ‌്‌ട്രപതിയുടെ അംഗീകാരം. കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ബില്‍ നിയമമാകും. കഴിഞ്ഞ ദിവസം സമാപിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയിരുന്നു.
ഓണ്‍ലൈൻ മണി ഗെയിമിംഗ് ഗുരുതര സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന വിലയിരുത്തലിലാണ് ബില്‍ കൊണ്ടുവന്നത്. പാർലമെന്റ് ബില്‍ പാസാക്കിയതോടെ വിൻസോ, നസാര ടെക്നോളജീസ് തുടങ്ങിയ ഓണ്‍ലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ പ്രവർത്തനം നിറുത്തിവച്ചു. നിയമ ലംഘകർക്ക് മൂന്നുവർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വരെ ലഭിക്കും.
കളിക്കാർ, സിനിമാ താരങ്ങള്‍ അടക്കം ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവർ വഴി ഓണ്‍ലൈൻ മണി ഗെയിമുകളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനും വിലക്ക് വരും. ഓണ്‍ലൈൻ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആവർത്തിച്ചാല്‍ അഞ്ചു വർഷം വരെ തടവും രണ്ടു കോടി വരെ പിഴയും.
പരസ്യം നല്‍കുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ. ആവർത്തിച്ചാല്‍ തടവ് മൂന്നു വർഷവും പിഴ ഒരു കോടി രൂപയുമായും കൂടും. പണമിടപാടുകള്‍ക്ക് മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം. ഇ-സ്പോർട്സ്, വിദ്യാഭ്യാസ ഗെയിമുകള്‍, സോഷ്യല്‍ ഗെയിമിംഗ് എന്നിവയുള്‍പ്പെടെ നല്ല ഉദ്യേശത്തോടെയുള്ള ഓണ്‍ലൈൻ ഗെയിമുകളുടെ മേല്‍നോട്ടത്തിന് അതോറിറ്റി നിലവില്‍ വരും.
SUMMARY: President approves bill banning online gaming apps