കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച തന്‍റെ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കുറ്റാരോപിതരായ എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടൻ.
സഹപ്രവർത്തകരായ നടന്മാർക്കെതിരെ ആരോപണങ്ങളുണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകണം. അന്വേഷണത്തിനൊടുവില്‍ മാതൃകാപരമായ ശിക്ഷയുമുണ്ടാകണമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോർട്ട് എങ്ങനെ സൂപ്പർ സ്റ്റാറുകളെ ബാധിക്കുമെന്ന് അറിയില്ലെന്നും, ബാധിക്കേണ്ട രീതിയില്‍ തന്നെ ബാധിക്കണമെന്നും പൃഥിരാജ് പറഞ്ഞു.
ആരോപണങ്ങള്‍ ഉണ്ടായാല്‍ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. മറിച്ച് ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞാല്‍ തിരിച്ചും മാതൃകാപരമായ ശിക്ഷാ നടപടികള്‍ വേണമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇരകളുടെ പേരു മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും, ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടാൻ നിയമം ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ ആദ്യം മൊഴികൊടുത്തത് ഞാനാണ്. ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കേണ്ടത് എന്റെ കടമയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതില്‍ ഞെട്ടലില്ല. കുറ്റം ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ട് എങ്കില്‍ തുടർനടപടികള്‍ എന്താണെന്ന് അറിയാൻ എനിക്കും ആകാംക്ഷയുണ്ട്.
ആരോപണം ഉണ്ടാകുമ്പോൾ അന്വേഷണം ഉണ്ടാകും, ഉണ്ടാകണം, അത് സ്വാഭാവികമാണ്. കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പവർഗ്രൂപ്പിന്റെ ഇടപെടല്‍ ഞാൻ നേരിട്ടിട്ടില്ല. പക്ഷേ അതുകൊണ്ട് മാത്രം അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല. സ്ഥാനത്തിരിക്കുമ്പോൾ ആരോപണം ഉണ്ടായാല്‍ ആ സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
TAGS : PRITHVIRAJ | HEMA COMMITTEE REPORT
SUMMARY : Accused must resign; Prithviraj wants an investigation into the loopholes in the Hema committee report