തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
അതേസമയം, മുഴുവൻ ബസുകളും സർവീസിന് യോഗ്യമാക്കി ഓടിക്കാനൊരുങ്ങിയിരിക്കുകയാണ് കെഎസ്‌ആർടിസി. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന തരത്തിലും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തുമാകും സർവീസുകൾ. തിരക്ക് അനുസരിച്ച് അധിക ഷെഡ്യൂളും ട്രിപ്പും ക്രമീകരിക്കും. ദീർഘദൂര സർവീസ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പോലീസ് സഹായംതേടാനും നിർദേശമുണ്ട്.
SUMMARY: Private bus strike begins; KSRTC to offer more services