ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തിരച്ചിൽ ആരംഭിച്ചു. ഡ്രെഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഏകദേശ സൂചന ലഭിക്കും.
വെള്ളിയാഴ്ച വൈകിട്ട് 20 മിനുട്ടോളം പ്രാഥമിക തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് വിശദമായ തിരച്ചിൽ നടത്തും. ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം. നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ പങ്കെടുക്കുന്ന യോഗങ്ങളാണ് തിരച്ചിൽ സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കുക. ഗോവയിൽ നിന്നുമാണ് ഡ്രഡ്ജര്‍ കാർവാറിലേക്ക് പുറപ്പെട്ടത്. 96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാൻ ചെലവ് പ്രതീക്ഷിച്ചിരുന്നത്.
പുഴയിൽ തിരച്ചിൽ നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണെന്നാണ് നിലവിലെ വിലയിരുത്തൽ. ഗംഗാവലി പുഴയിലെ ശക്തമായ നീരൊഴുക്ക് ഇതിന് മുൻപുള്ള ദിവസങ്ങളിലെ തിരച്ചിലിന് സാരമായി ബാധിച്ചിരുന്നു. എന്നാൽ നിലവിൽ നദിയിലേക്കുള്ള നീരൊഴുക്ക് മൂന്ന് നോട്‌സിന് താഴെയാണ്. അർജുന്‍റെ ലോറി ഇന്ന് തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ഡ്രഡ്‌ജർ ഘടിപ്പിക്കാൻ മൂന്ന് മണിക്കൂർ സമയമാണ് ആവശ്യമെന്നാണ് കമ്പനി അറിയിച്ചത്. നിവലവിൽ നാവിക സേനയുടെ പരിശോധനയിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്താണ് ആദ്യം പരിശോധന നടത്തുന്നത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun in shirur continues