പാലക്കാട്: ബലാൽസംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടു ചെയ്യാനായി മണ്ഡലത്തിലെത്തി. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. പാലക്കാട് കുന്നത്തൂർമേട് സൗത്തിലെ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തി വോട്ട് ചെയ്തു. രാഹുലിനെതിരേ രണ്ട് കേസുകളില്‍ ഒന്നില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും മറ്റൊന്നില്‍ അറസ്റ്റ് തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്.
രാഹുൽ വരുമെന്ന അഭ്യൂഹത്തെ തുടർന്ന് തമ്പടിച്ചിരുന്ന മാധ്യമപ്രവർത്തർ ചുറ്റും വളഞ്ഞ് ചോദ്യങ്ങൾ ചോദിച്ചെങ്കിലും എല്ലാം കോടതി തീരുമാനിക്കുമെന്ന ഒറ്റ വാചകത്തിൽ മറുപടി ഒതുക്കി. വോട്ട് രേഖപ്പെടുത്തിയശേഷം വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു.
കൂകിവിളിച്ചാണ് സിപിഎം,ബിജെപി പ്രവർത്തകർ രാഹുലിനെ വരവേറ്റത്. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തിക്കാണിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് പ്രവർത്തർ രാഹുലിനെ ബൊക്കെ നൽകി സ്വീകരിക്കുകയായിരുന്നു. തനിക്കെതിരായ കേസുകളെക്കുറിച്ച് കാര്യമായ പ്രതികരണത്തിനും രാഹുൽ തയ്യാറായില്ല. കേസ് കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം ജയിക്കുമെന്നും മാത്രമായിരുന്നു രാഹുൽ പറഞ്ഞത്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് പറഞ്ഞ രാഹുൽ ഇനി പാലക്കാട്ടുതന്നെ തുടരുമെന്നും വ്യക്തമാക്കി.
SUMMARY: Rahul ends 15 days of hiding and comes to vote in Mangkoota














